മഞ്ഞ് പെയ്താൽ
പുതക്കാം
മഴവരുമ്പോഴും
വെയിലുവരുമ്പോഴും ചൂടാം
കാറ്റ് വരുമ്പോൾ ഒളിച്ചിരിക്കാം
നീയുരിഞ്ഞിട്ടുപോയ
പ്രണയത്തിൻ ചുവന്ന പാവാടകൾ
നനച്ചിടാൻ സമയമില്ലല്ലോ..
II
അയലത്ത് കിടക്കുമ്പോൾ
ആങ്കറിൽ കിടക്കുമ്പോൾ
നമ്മുടെ വസ്ത്രങ്ങൾ
നമ്മെളെക്കാളേറെ
പ്രണയബദ്ധരാകുന്നു…
അവ പരസ്പരം കെട്ടിപിടിച്ച്
വിയർത്തുപ്പോയ ഓർമകളെ
അയവിറക്കുന്നു.
കാറ്റത്ത് ആടുമ്പോഴും
മഴയത്ത് നനയുമ്പോഴും
താളമുണ്ട് , ലജ്ജയുണ്ട്..
മുട്ടിയുരുമ്മി
മാറ്റുനോക്കും
ഓരോ പുതുമോടിയും
ശ്രദ്ധിച്ചിട്ടില്ലെ
ഊരുമ്പോൾ തടഞ്ഞുനിൽക്കുന്ന
നമ്മുടെ അടിവസ്ത്രങ്ങൾ പോലും
ഒരുമിച്ച് ഇറങ്ങിപ്പോകുന്നത്
ഒരു രാത്രി മുഴുവൻ .
കെട്ടിപ്പിടിച്ചുറങ്ങുന്നത്.
III
വലിച്ചെറിയാൻ
ഒരുപാട് വസ്ത്രങ്ങളുണ്ട്
മതത്തിന്റെ
ജാതിയുടെ
നിറത്തിന്റെ
അവസാന വസത്രവും ഊരിയെറിഞ്ഞ്
ഞാൻ നഗ്നനാകുന്നതെപ്പോഴാണ്…