ഏകാന്തതയുടെ തുരുത്തിലേക്ക്
പാതയൊരുക്കിയ
മൊബൈൽ ഹൈവേകളേ..
അസംഖ്യം
മുത്തുചിപ്പികൾ പെറുക്കിയെടുത്ത
വെബ്കാം ചാനലുകളെ
അവളെ താരാട്ടുപാടിയുറക്കിയ
എസ് എം എസ് പരവതാനികളെ
നിങ്ങളാണോ
ആർക്കും പിടികിട്ടാതെ
എല്ലാവരാലും വായിക്കപ്പെട്ട
ഉത്തരാധുനിക നഗ്ന കവിതകൾ ..?
II
എത്ര ആകാശ പാതകളാണ്
എത്രയെത്ര കടൽ ചാലുകളാണ്
എത്രയെത്രയെത്ര കരവഴികളാണ്
എന്നിട്ടും ഞാനെത്രമാത്രം
വൈകിയാണ് നിന്നിലേക്കെത്തുന്നത്.
III
ആണ്ടിലൊരിക്കൽ
നാടുകാണാൻ വരുന്നവൻ
മലയാള മണ്ണിന്റെ
ഉത്തരാധുനിക
വഴിമുറിക്കവിത വായിക്കുന്നു.
IV
നിറയെ
ആകാശ കതിനകളുമായി
ഏതുനിമിഷവും
ആർത്തലച്ചെത്താവുന്ന
പേമാരിയാണ് ഞാൻ
ഇതളുകൾ നനഞ്ഞൊട്ടി
മണ്ണിനെ ചുംബിച്ചിഴയാൻ
ഹ്യദയവാടിയിൽ
വസന്തകാലത്തിന്റെ ജാലകം തുറന്ന്
പൂത്തുനിൽക്കുകയാകും നീ...