Christmas Bell Widget

Sunday, July 29, 2012

നോമ്പ്



ഉമ്മ എന്നുപേരുള്ള
ഒരീത്തപഴമുണ്ട്

കാലം കറുപ്പിച്ച
കാരക്ക

ഓരോ നോമ്പും
തുറപ്പിച്ചത്
പഴങ്ങൾക്കും
പത്തിരിക്കും
കോഴിക്കറിക്കും മുന്നെ
അടുക്കളയിൽ നിന്നും
പാടിവന്ന കാരക്കയാണ്...

അറബിനാട്ടിലെ താൽകാലിക കുടിലിൽ
വെള്ളികിണ്ണത്തിൽ
ബംഗാളിയും
പാക്കിസ്ഥാനിയും
ഈജിപ്ഷ്യനും
പേരറിയ-
മുഖമറിയാമാളുകളും
എന്നോടൊപ്പം
ഇന്നും തിരയുന്നുണ്ട്

ഉമ്മ എന്ന ബ്രാൻഡുള്ള
ഈന്തപ്പഴം...
---------------------------------

നോമ്പ് നോൽക്കുമ്പോഴും
പട്ടിണി കിടക്കുമ്പോഴും
പടച്ചോന്റെ പാട്ട് കേൾക്കാം

പടച്ചോന്റെ പാട്ട്
വിശക്കുന്നവർക്ക് മാത്രമുള്ളതാണ്

വിശന്നുപൊരിഞ്ഞവർ
വയറ്റത്തടിച്ച് പാ‍ട്ടിന്
പാശ്ചാത്തല സംഗീതമൊരുക്കും..

റിയാലിറ്റിഷോയിൽ
ഒരു കോടിയുടെ സ്വർഗം
പടച്ചോൻ ആകാശത്ത്
പണിതു കൊണ്ടിരിക്കുകയാണ്

മനുഷ്യനായി
പിറന്നതു കൊണ്ട് മാത്രം
ഒരുത്തൻ
എസ് എം എസ് അയച്ചിട്ടുണ്ട്

പത്ത്
എം എം എസ്സിന്
ഒരു നേരത്തെ ചോറ്
കിട്ടുമായിരിക്കും..

Sunday, July 15, 2012

കവിത..



ഉപേക്ഷിക്കപ്പെടുന്ന
ഗ്ലൂക്കോസ് ബോട്ടിൽ കൊണ്ട്
കൈതച്ചക്ക ഉണ്ടാക്കുന്നൊരു
കൌശല വിദ്യയുണ്ട്..

ഉപേക്ഷിക്കപ്പെടുന്ന
വാക്കുകൾ കൊണ്ട്
കവിത രചിക്കുമ്പോഴും
ഇതേ വിദ്യയാണ്
ഞാനും പിന്തുടരുന്നത്...

Sunday, July 8, 2012

ടിഷ്യു പേപ്പർ



ടിഷ്യു കടലാസ് ഒരലങ്കാരമാണ്
മ്ലേച്ചം
തുടച്ചെറിയുന്നതിനു മുൻപ്

കാറിലും ബഞ്ചിലും
വിമാനത്തിലും
ആപ്പീസിലും,
ഉമ്മറകോലായിലും,ഹോട്ടലുകളിലും
കിടപ്പറയിൽ വരെ
വെളുത്ത ചെടിത്തണ്ട് എല്ലാം
പൊതിഞ്ഞ്
ഞെരിഞ്ഞമരുന്നു.

ചില മുഖങ്ങൾ മിനുക്കിയും
വിയർപ്പുകൾ ഒപ്പിയെടുത്തും
മൂക്കുകൾ ചീറ്റിയെറിഞ്ഞും
കഴുകാത്തവയെ ശുചീകരിച്ചും
‘പാപ്പിറസ് '
ചാവേറുപോലെ പൊങ്ങി വരുന്നു.

ആ‍യിരം നാ‍ക്കുകളുണ്ടായിട്ടും
ആയിരം കഥകളുണ്ടായിട്ടും
ചുണ്ടനക്കങ്ങളില്ലാത്ത
വെണ്മകൂട്ടങ്ങളൊഴിഞ്ഞ കൂട്ടിൽ
അവസാന ചാവേറുവരെ
തിരഞ്ഞുപിടിച്ച്
കൊല്ലുന്നുണ്ട് മനുഷ്യൻ..



കവിത കാത്ത് നിൽക്കുന്ന പെൺകുട്ടി..



നിറയെ
വരയൻ കുതിരകളുള്ള പാതയിൽ
ഒരു പെൺകുട്ടി
ബസ്സ് കാത്ത് നിൽക്കുന്നു..

എന്നും വൈകിയോടുന്ന
ബസ്സിനെ കാത്തുകാത്തവസാനം
റോഡ് പൊളിച്ച്
അകവശത്തിന്റെ സാദ്ധ്യത തിരയുന്നു..

പാതക്ക് അകത്തും പുറത്തും
വെളുത്ത കടലാണ്..

കടൽ നിറയെ മുക്കുവൻ
പൊട്ടിപ്പോയ നൂലുകൊണ്ട്
ഒരേയളവിലും നീളത്തിലും
കടൽ‌പ്പാതയൊരുക്കിയിട്ടുണ്ട്.

രണ്ടു ദിവസമായി പെൺകുട്ടി
ഒരേനിൽ‌പ്പാണെന്ന് പറഞ്ഞാൽ
നിങ്ങളെന്നെ
നുണയനെന്ന് വിളിച്ചേക്കാം.

രണ്ടുമാസമായെന്നു പറഞ്ഞാൽ
അശ്ലീലമാണെന്നും
ഒരു പെൺകുട്ടിക്കും
വീടുകളിലൊളിക്കാത്ത രാത്രികൾ
സങ്കടഭരിതമാകുമെന്നുമൊരു
എലുമ്പനോട് തർക്കിച്ചു തർക്കിച്ചു
നിൽക്കുമ്പോഴാണ്
102-ആം നമ്പർ ബസ്സ് വന്നത്..

വരയൻ കുതിരകളുള്ള പാത
വരയിട്ട പേപ്പർ മാത്രമാണെന്നും
പെൺകുട്ടികളെല്ലാം
കവികളുടെ മനസ്സാണെന്നും
102-ആം നമ്പർ ബസ്സിന്
കവിത എന്നൊരു
വിളിപ്പേരുണ്ടെന്നും
അതവസാനം വായനക്കാരൻ
എന്ന സ്റ്റോപ്പിൽ ചെന്നുനിൽക്കുമെന്നും
പാടി
എലുമ്പൻ കടലിലേക്ക് വീണു.

നിറയെ
വരയൻ കുതിരകളുള്ള
മറ്റൊരു പാതയിൽ
മറ്റൊരു പെൺകുട്ടിയിപ്പോൾ
മറ്റൊരു 102ആം നമ്പർ ബസ്സ്
കാത്ത് കാത്തു നിൽക്കുന്നുണ്ടാകാം....

Tuesday, July 3, 2012

ഭൂഖണ്ഡങ്ങൾക്കിടയിലെ തണൽമരങ്ങൾ..






ഒരു മഞ്ഞുകാലത്താണ് സക്കീറിനു വിസകിട്ടുന്നത് . മഞ്ഞിൽ നിന്നും ഗ്രീഷ്മത്തിലേക്ക് പറന്ന അനേകായിരം “കാക്ക”കളെപ്പോലെ അവനും ദുബായ് നഗരത്തിലെത്തിച്ചേർന്നു. പരീദ്ക്കാ എന്ന ചാലിശ്ശേരിക്കാരന്റെ ഡെസേർട്ട് ഡ്രീംസ് എന്ന ഗ്രോസറിയിൽ ഡെലിവെറി ബോയ് ആയി ജോലിയാരംഭിച്ചു.

ഇതേ സമയത്ത് തന്നെയാണ് എത്യോപ്യയിലെ അത്യുഷ്ണത്തിൽ നിന്നും ഒരു കറുത്ത പെൺകുട്ടിയാത്രതിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ പറുദീസയിൽ നിന്നും പറന്നുവന്ന പെൺകുട്ടി ഡെസേർട്ട് ഡ്രീംസിന്റെ തൊട്ടുമുന്നിലെ നൂർ അൽ ഹൂനി എന്ന പ്രസിദ്ധനായ അറബിയുടെ വീട്ടുജോലിക്കാണ് വന്നെത്തിയത്.

ഗ്രോസറിയിലെ ദിവസങ്ങൾ സക്കീറിനു പരീക്ഷണഘട്ടമായിരുന്നു.രാവിലെ ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയുള്ള ദീർഘമായ ജോലി, ഇടയിൽ ദാനമാ‍യി ലഭിക്കുന്ന ഉച്ചയുറക്കം, ഫോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ കനത്ത ഉഷ്ണം വകവെക്കാതെ അതതു ഫ്ലാറ്റുകളിലെത്തിക്കണം, ആദ്യമാദ്യം അവനു ജോലിയോട് അവജ്ഞതോന്നി. പിന്നെ ഡെലിവെറിബോയുടെ ദുബായ് നിലവാരം ഇത്രയൊക്കെയേ ഉള്ളൂവെന്ന് മനസ്സിലായപ്പോൾ വീട്ടിലെ പട്ടിണിക്കുമുന്നിൽ ദുബായിലെ ചൂടൊക്കെ തോൽക്കാൻ തുടങ്ങി. അവനു സന്തത സഹചാരിയായി ഒരു സൈക്കിളും പരീദ്ക്കാ കൊടുത്തു. നാട്ടിൽ കൂട്ടുകാരുടെ ബൈക്കിൽ മാത്രം സഞ്ചരിച്ച് ഭൂമിയിൽ സ്പർശിക്കാ‍ത്ത സക്കീറങ്ങനെ വീണ്ടും നല്ലൊരു സൈക്കിൾ സവാരിക്കാ‍രനായി മാറി..


അറബിവീട്ടിലെ അറബിയുടെ ഭാര്യ ഒരു ദുഷ്ടകഥാപാത്രമാണ്, എത്യോപ്യക്കാരി പെൺകുട്ടിയോട് ഒരു ദയയും അവർ കാണിച്ചിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും പണിയെടുത്താൽ അവസാനിക്കാതത്ര ഉയരത്തിലായിരുന്നു ആ മാളിക. കൊട്ടാരം പോലുള്ള വീട് വ്യത്തിയാക്കണം. വസ്തങ്ങൾ കഴുകണം, ഭക്ഷണം പാകം ചെയ്യണം, കുട്ടികളെ നോക്കണം, പെൺകുട്ടിയുടെ കണ്ണുകൾ അവളുടെ ദൈന്യം മുഴുവൻ പേറിയിരുന്നു.


ഇടക്ക് ഗ്രോസറിയിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ വെള്ളത്തിന്റെ വലിയ ബോട്ടിലും തോലിലേറ്റി കൈയിൽ നിറയെ സാധനങ്ങളുമായി സക്കീറ് ദിവസം തോറും വരുമായിരുന്നു. അങ്ങനെ അവർ അവർക്ക് രണ്ടുപേർക്കും അറിയാത്ത ഭാഷയിൽ കണ്ണുകൊണ്ടും ആഗ്യംകൊണ്ടും സംസാരിക്കാൻ തുടങ്ങി.

ഉമ്മയുടെ വിവരങ്ങൾ അറിയാൻ ഇടക്കിടെ ഫോൺചെയ്യും. “സുഖമല്ലെ മോനെ നിനക്കവിടെ” എന്നചോദ്യം അവന്റെ കണ്ഠമിടറും എങ്കിലും തന്റെ വിഷമതകൾ ഒന്നും ഒന്നുമല്ലെന്ന് അവൻ സ്വയം സമാധാനിച്ചിരുന്നത് പെൺകുട്ടിയുടെ അവസ്ഥഓർത്താണ്. അതുകൊണ്ട് തന്നെ “എനിക്കിവിടെ സുഖമാണുമ്മാ”, ലോണും കാര്യങ്ങളും മുടങ്ങാതെ അടക്കേണ്ടതിനെ കുറിച്ചും ഉമ്മയുടെ മരുന്നിനെ കുറിച്ചും ഓർമിപ്പിക്കും.

ഇടക്കൊക്കെ അവരുടെ സംസാരങ്ങളിൽ പെൺകുട്ടിയും സ്ഥാനം പിടിക്കും അറബിപെണ്ണിന്റെ മനസ്സുമാറി പെൺകുട്ടിക്ക് സന്തോഷമുള്ള ദിനങ്ങൾ പ്രദാനം ചെയ്യണേയെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അവൻ ഉമ്മാനെ ഓർമിപ്പിക്കും. ആ ഉമ്മയുടെ പ്രാർത്ഥനകളിലെല്ലാം കറുപ്പും തവിട്ടുമാർന്ന രണ്ടു മക്കൾക്ക് ദൈവത്തിന്റെ കാരുണ്യത്തിനായി യാചിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ആദ്യത്തെ റംസാൻ വന്നത്. ഇപ്പോൾ സക്കീറിന് തന്റെ കസ്റ്റമർമാരെയെല്ലാം നല്ലപോലെ അറിയാം, അവർക്കെല്ലാം സക്കീറിനെ നല്ല മതിപ്പാണ്. അവനോട് പ്രത്യേക സഹാനുഭൂതിയും ഉണ്ട് . അതെല്ലാം ചെറിയ ചെറിയ നാണയങ്ങളായി അവനു കിട്ടിതുടങ്ങി. അതവൻ ഒട്ടും ധൂർത്തടിക്കാതെ സ്വരൂപിച്ചുവെച്ചുകൊണ്ടിരുന്നു.

തന്നെകാൾ കഴിവ് കുറഞ്ഞവന് സക്കാത്ത് നൽകണമെന്ന് ഉമ്മ അവനെ ഓർമിപ്പിച്ചതും ഈ റമദാൻ സമയത്തായിരുന്നു. തനിക്കു കിട്ടിയ നാണയങ്ങളിൽ നിന്നും ഒരു ഭാഗം പെൺകുട്ടിക്ക് കൊടുക്കാമെന്ന് അവൻ ഉമ്മാക്ക് ഉറപ്പുകൊടുത്തു. അതിനു വേണ്ടി റമദാനിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം തന്നെ അവൻ തിരഞ്ഞെടുത്തു.


ഉച്ചഭക്ഷണത്തിനു കിട്ടുന്ന ഒഴിവ് വേളയിൽ അവൻ തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചു. ഒരു വർഷകാലത്തെ തന്റെ സമ്പാദ്യം അവനെ നോക്കി ചിരിച്ചുകാണിച്ചു. വെള്ളിനാണയങ്ങൾ മൂന്നു ക്രിത്യഭാഗമായി പകുത്ത് ഒരു ഭാഗം ഉമ്മാക്ക് പെരുന്നാളിനും, ഒരു ഭാഗം പെൺകുട്ടിക്കും ശേഷിക്കുന്നത് തനിക്ക് പെരുന്നാളിന് വസ്ത്രങ്ങളെടുക്കാനും മാറ്റിവെച്ചു. ഉച്ച വിശ്രമത്തിനു അവനു ഉറക്കം വന്നതേയില്ല. നാണയങ്ങൾ പരീദ്ക്കാക്ക് കൊടുത്ത് നോട്ടാക്കി പെൺകുട്ടിക്ക് നൽകുന്നതിനെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവൻ. അങ്ങനെ അഞ്ച് മണിക്ക് നാണയങ്ങളുമായി അവൻ ഗ്രോസറിയിലേക്ക് പോയി..


അന്ന് ഗ്രോസറിയിൽ പരീദ്ക്കാക്ക് പതിവില്ലാവിധം ഒരു മന്ദസ്മിതം ഉണ്ടായിരുന്നു. നണയങ്ങളെല്ലാം പരീദ്ക്കാക്ക് കൊടുത്ത് നോട്ട് നൽകുന്ന നേരം പരീദ്ക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിന്നെയും ചോദിച്ച് ആ എത്യോപ്യക്കാരി വന്നിരുന്നു. നിന്നെ ഏൽ‌പ്പിക്കാൻ ഒരു കവറും തന്നാ അവൾ പോയത്.”


നിനക്കെന്താ അവളോട് വല്ല ചുറ്റിക്കളിയും ഉണ്ടോടാ...

പരീദ്ക്കാ പൊട്ടിച്ചിരിച്ചു..ഇടക്കുമാത്രം പിശുക്കി ചിരിക്കുന്ന പരീദ്ക്കാടെ പൊട്ടിച്ചിരി അവനെ കുറച്ചൊന്നുമല്ല മ്ലാനനാക്കിയത്..


“എന്തായിരിക്കും കവറിൽ , ഇനി അവളെങ്ങാ‍നും ജോലി അവസാനിപ്പിച്ച് പോയിക്കാണുമോ ? പടച്ച റബേ ....



കവർ പൊട്ടിക്കുമ്പോൾ കൈ എന്തിനെന്നില്ലാതെ വിറച്ചു.. യാന്ത്രികമായ് അവൻ കത്തു തുറന്നപ്പോൾ അതിൽ നിന്നും ഒരു വെള്ളക്കടലാസും നൂറ് ദിർഹവും അവന്റെ കൈവെള്ളയിലേക്കൂർന്നുവീണു.. അത് അവനെ നോക്കി പുഞ്ചിരിക്കുമ്പോൾ ഭൂമിയിലെ നിലമില്ലാ കയത്തിലേക്ക് വീണുപോകുന്നപോലെ.... നൂറ് അൽ ഹൂനിയുടെ വീടിനെ അതിജീവിച്ച് ഉയരത്തിൽ വളർന്നു വലുതായ ഒരു ഈന്തപ്പനയായി അവൾ ലോകത്തെ നോക്കി പുഞ്ചിരിക്കുന്നപോലെ അവനു തോന്നി..



വെള്ളക്കടലാസിൽ അവളുടെ ഭാഷയിൽ ഇങ്ങനെ കുത്തികുറിച്ചിരുന്നു..“ ഈദ് മുബാറക്ക്...”





ലോകത്തിലെ രണ്ടുകോണിൽ രണ്ടമ്മമ്മാരപ്പോൾ പിറന്ന മണ്ണ് വിട്ട് അന്നം തേടിപ്പോയ ലോകത്തിലെ സകലമാന സന്താനങ്ങൾക്കും വേണ്ടി മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു..