Christmas Bell Widget

Tuesday, February 23, 2016

അരിയെത്ര പയറഞ്ഞാഴി...




കാണാതായവരെ
ചോദിച്ചു ചെന്നപ്പോൾ
അവർ പറഞ്ഞു

സിയാച്ചിനിലെന്തു തണുപ്പാണെന്ന്..

അകാരണമായി തടവിലിട്ടവരെ
ആരാഞ്ഞപ്പോൾ
അതിർത്ഥി കടന്നുപൊയ്ക്കൂടെയെന്ന്

അത്താഴം കഴിക്കുമ്പോൾ
മരിച്ചവരുടെ
പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചോദിച്ചപ്പോൾ
അവർ പറഞ്ഞു

ആട്ടിറച്ചി ലാബിലാ‍ണെന്ന്

കറുത്തവന്റെ അവകാശങ്ങളെ കുറിച്ച്
വിവരാവകാശം തേടിയപ്പോൾ

അവരേത് രാജ്യക്കാരാണെന്ന്
മറുപടി കിട്ടി

സ്വാതന്ത്ര്യത്തെ കുറിച്ച്
പ്രസംഗിച്ച എലിയെപ്പേടിച്ച്
അവരിന്നലെ
സർവ്വകലാശാല ചുട്ടു.

മരിച്ചവരെകുറിച്ച്
അവരോടൊരിക്കലും
ചോദിച്ചുപോയേക്കരുത്

നിങ്ങളെ കുറിച്ചന്വേഷിച്ചുവരാൻ
നിങ്ങളല്ലാതെയാരും ബാക്കിയില്ലെന്ന്
പയറഞ്ഞാഴി പറയ

Tuesday, January 28, 2014

ലേബറാപ്പീസ്‌



ലേബറാപ്പീസ്‌
.......................

ഇന്നലെ ഫേസ്ബുക്കിൽ പുത്തൻ
ഫോട്ടോ പതിച്ചവനെ
ഇന്ന് ലേബറാപ്പീസിൽ കണ്ടു.

അവന്റെ ഫോട്ടോ പോലല്ലായിരുന്നു
അവന്റെ ചിത്രം
അവന്റെ ചിത്രം പോലല്ലായിരുന്നു
അപ്പോഴത്തെ കോലം
അവന്റെ പോസ്റ്റിനു നൂറ് ലൈക്കായിരുന്നു
എന്നിട്ടും എത്ര പണിപെട്ടാണ്‌
ഞാനെന്റെ അയൽക്കാരനെ ഓർത്തെടുത്തത്‌.

ഫേസ്ബുക്കിൽ സ്റ്റാറായ
കൂട്ടുകാരാ
ഇന്നലെ ഞാനിട്ട കമന്റ്‌
യു ആർ ദുബായ്‌ ഷൈക്‌
ഞാനിന്ന് തിരിച്ചെടുക്കുന്നു


മൂന്ന് മാസമായി കിട്ടാത്ത
നിന്റെ ശമ്പളം കിട്ടും വരെ

II

ലേബറാപ്പീസ്‌
ഒരു ലേബർ റൂമാണ്‌

ഒരാളെയും അവിടെ പ്രസവിക്കുന്നതേയില്ല
എന്നിട്ടും ഹോസ്പിറ്റലിന്റെ വരാന്തപോലെ
അവിടെയെപ്പോഴും തിരക്കാണ്‌.

ജയിച്ചിറങ്ങുന്നവരുടെ മുഖത്ത്‌
ആൺകുഞ്ഞിനെ പ്രസവിച്ച പ്രസാദം.

തോറ്റവനോ
അവസാന ശ്രമങ്ങളും
പരാജയപ്പെട്ട
കുഞ്ഞില്ലാത്തവന്റെ
ദൈന്യം.

III

സർവ്വരാജ്യതൊഴിലാളികളെ കാണണമെങ്കിൽ
നിങ്ങൾ ലേബറാപ്പീസിൽ വരണം.

അഞ്ചടിരണ്ടിഞ്ച്‌‌ പൊക്കമുള്ള ഫിലിപ്പീനിപെണ്ണ്‌
നിങ്ങളെക്കാത്ത്‌ വരാന്തയിൽ നിൽപ്പുണ്ടാകും.

അവളുടെ സൗന്ദര്യം കണ്ടാൽ
ഒരു ക്ലീനിംഗ്‌ തൊഴിലാളിയാണെന്ന് പറയുകയേയില്ല.

വസ്ത്രം കണ്ടാൽ
എണ്ണൂ് ദിർഹംസോ
ശമ്പളമെന്ന് ചോദിക്കരുത്‌.

മൂന്ന് മാസത്തെ
കിട്ടാത്ത ശമ്പളം വാങ്ങാനാണവൾഎത്തിയതെന്നു
ഊഹിച്ചാൽ നമുക്ക്‌ തെറ്റും

അർബാബ്‌ പ്ലീസ്‌ ക്യാൻസൽ മൈ ബിസയെന്ന വാക്കിലുണ്ടാകും
പുതുതായ്‌ കിട്ടിയ ജോലിയുടെ
സ്വതന്ത്ര സ്വപ്നങ്ങൾ.


സർവ്വരാജ്യതൊഴിലാളികളെ
കാണണമെങ്കിൽ
നിങ്ങൾ ലേബറാപ്പീസിൽ വരണം.

കള്ളിമുണ്ടുടുത്ത
കുറേ കറപ്പന്മാരെകാണാം
അവർ തോട്ടം തൊഴിലാളികളായ
ബംഗാളി മാമുമാരാണ്‌.

അവരിലാരും തന്നെ
അഞ്ച്‌ വർഷമായി നാട്ടിൽ പോയിട്ടില്ല.
അഞ്ച്‌ വർഷമായി തോട്ടവും വിട്ട്‌ പോയിട്ടില്ല.
എന്നിട്ടും എന്നും മീശവടിച്ച്‌
ഷാരൂഖാനായ്‌ ചമഞ്ഞ്‌ നടക്കും.

പുതിയജോലിക്ക്‌ മാറ്റം
വാങ്ങാൻ വന്നതാണെന്നു
കരുതിയാൽ
നമുക്ക്‌ തെറ്റിപ്പോകും.

ആറ്‌ മാസത്തെ ശമ്പളം കിട്ടിയാൽ
അവർ തോട്ടത്തിലേക്ക്
തന്നെ‌ തിരിച്ചു പോകും.

സർവ്വരാജ്യതൊഴിലാളികളെ
കാണണമെങ്കിൽ
ഇവിടെ വരൂ

ആംഗലേയത്തിൽ
ഒരു വാക്ക്‌ യുദ്ധം കേൾക്കുന്നില്ലേ

പൊളിഞ്ഞുപോയ വ്യാപാരത്തിലെ
റഷ്യയും ലെബനോണുമാണവർ.
പൊളിഞ്ഞുപോയ പ്രണയത്തിലെ
അമേരിക്കയും യൂറോപ്പും മറുവശത്ത്‌.
പൊട്ടിപ്പോയ വിൽപ്പന കരാറിന്റെ
സുഡാനും നൈജീരിയക്കുമിടയിൽ.

സർവ്വരാജ്യ തൊഴിലാളികളെ
കാണണമെങ്കിൽ നിങ്ങൾ
ലേബറാപ്പീസിൽ വരൂ

അടിസ്ഥാന ആവശ്യങ്ങൾക്കായ്‌
റോഡുപരോദിച്ചവരെ
ഒന്നായ്‌ കയറ്റിയയക്കുകയാണിന്ന്

ഇന്ത്യയിലേക്ക്‌
ശ്രീലങ്കയിലേക്ക്‌
പാക്കിസ്താനിലേക്ക്‌
ആഫ്രിക്കയിലേക്ക്‌

അവർ കയറിവന്ന
അതേ കാലിയിടങ്ങളിലേക്ക്‌

Monday, January 20, 2014

മത്തി




ഫിഷ്‌ മാർക്കറ്റിൽ പോയാൽ
ഒരു മന്ന് മത്തി
ഓരോ പ്രവാസിയോടുമൊപ്പം
കീശ കയറിപ്പോരും.

നാട്ടിലെ മത്തിയെപ്പോലെയല്ല
അറേബ്യൻ മത്തി
നല്ല വൃത്തി
അറബിപെണ്ണിന്റെ കണ്ണ്‌.

ഏതുവലിയ മീനെടുത്താലും
ചാവക്കാട്ടുകാരൻ പറയും
"ഒരു മന്ന് മത്തിവെക്കിഷ്ടാ
പെടക്ക്ണതാ".

വേണ്ടാന്ന് പറഞ്ഞാലും
ചെറിയൊരു സമ്മാനപ്പൊതി
തന്ന് പറഞ്ഞയക്കും.

അത്യുഷണത്തിലും
അതിശൈത്യത്തിലും
വേലിയേറ്റത്തിലും
വേലിയിറക്കത്തിലും
മത്തിക്കെന്നും മന്നിന്‌
പത്ത്‌ ദിർഹം തന്നെ.

അതുകൊണ്ടായിരിക്കാം
മാമന്റെ ഫ്രിഡ്ജിലെന്നും
മത്തി ചാകര.

2

നാട്ടിൽ നിന്ന് വരുമ്പോൾ
പെട്ടിയിലെമ്പാടും
പച്ച മാങ്ങാക്കാലം.

പിന്നെ ഒരാഴ്ച
പച്ചമത്തിയും
പച്ചമാങ്ങയും കൂടി
തിളച്ചുമറിയുന്ന
പ്രണയ ചുവപ്പ്‌.

നാട്ടിലും ഫ്ലാറ്റിലും
രാത്രി രണ്ടാളുകൾ
ഉറക്കമിളച്ച്‌ ഒരേ കിടപ്പ്‌.

3.

അജ്മാനിലെ ഫിഷ്‌ മാർക്കറ്റിൽ
കറുകറുത്തൊരു മീങ്കാരനുണ്ട്‌.

പണ്ട്‌ ഉമ്മ മീൻ വാങ്ങിയിരുന്നവൻ
വിസകിട്ടി കയറിപ്പോന്നതാകുമോ?.
ചോദിക്കാൻ പലവട്ടം തുനിഞ്ഞതാണ്‌.

"ഹേയ്‌ നാട്ടിലൊന്നും
ഇപ്പണി ഞാൻ ചെയ്തിട്ടില്ലയെന്ന്"
പറഞ്ഞാൽ മുഖം വാടും

ഇന്ന് മീങ്കാരൻ
വന്നില്ലല്ലോയെന്ന്
ഉമ്മ പൂച്ചകണ്ണനോട്‌
പരിഭവം പറയും.

4

മറ്റ്‌ മീനുകളെപ്പോലെയല്ല
പൊരിക്കുമ്പോഴാണ്‌
മത്തിയുടെ ആത്മാവ്‌ പറന്നുപോകുക.

പറന്ന് പറന്ന്
ആത്മാവ്‌ ഒന്നാം നിലയിലെ
എല്ലാ ഫ്ലാറ്റുകളുടെയും
വാതിൽ മുട്ടും.

എന്നെ അകത്ത്‌ കയറ്റൂ
കയറ്റൂവെന്ന്
പലഭാഷയിൽ മൊഴിയും

ആരും തുറന്നില്ലെങ്കിലും
അകത്തു കടക്കും
വികൃതിപ്പിള്ളേരുമൊത്ത്‌
കാർട്ടൂൺ കാണും.

ബഡ്രൂമിൽ ഒളിഞ്ഞുനോക്കും
മത്തി അവന്റ്ര് പൂർവ്വകാല
ജലകേളികളോർക്കും.

വെള്ളത്തിൽ നിന്ന്
വന്നശേഷം ഒന്ന് നല്ലപോലെ
കുളിച്ചില്ലല്ലോയെന്ന് പറഞ്ഞ്‌
ബാത്ത്‌ റൂമിൽ കയറും.

മനുഷ്യന്‌ ഒരു ആമുഖം
ഇപ്പോഴാണോ വായിക്കുന്നതെന്ന്
കളിയാക്കി പുസ്തകമെടുത്ത്‌
ആടുക്കളയിലേക്കോടും.

തിരഞ്ഞ്‌ ചെന്നാൽ കാണില്ല
മത്തിയുടെ ആത്മാവ്‌
അടുക്കളയിൽ നിന്നും തുടങ്ങി
അടുക്കളയിൽ അവസാനിക്കുന്ന
ഏതോ മാന്ത്രികന്റേതാണ്‌.

ചീചട്ടിയിലെ കരക്കടിഞ്ഞ
കറുത്ത ഉടലോർമ്മകൾ
കൈകൊണ്ട്‌ വടിച്ച്‌
നക്കി നക്കി ഞാൻ തിരിഞ്ഞു നടക്കും

Tuesday, December 24, 2013

ഉമ്മ



ഗൾഫിലേക്ക്‌ ക്ഷണിച്ചപ്പോൾ
ഉപ്പവന്നു
ഭാര്യ വന്നു

അനിയൻ വന്നു
കൂട്ടുകാരൊക്കെയും വന്നു

പൊടിപ്പനിപിടിച്ച്‌
മരിച്ചുപ്പോയേക്കാവുന്ന
വീടിനെ ചൊല്ലി

ഉമ്മ മാത്രം വന്നില്ല.

Friday, December 6, 2013

നല്ലവനായ അയൽക്കാരാ.....


അപ്പുറത്തെ ഫ്ലാറ്റിലെ
അടിപിടി ശബ്ദം കേൾക്കുമ്പോഴാണ്
നമ്മുടെ തല്ലുകൂടൽ
എത്ര നിസ്സാരമായിരുന്നു
എന്ന് മനസ്സിലായത്

അവരുടെ കുഞ്ഞുങ്ങൾ
പൊട്ടിക്കരഞ്ഞപ്പോഴാണ്
നമ്മുടെ കുഞ്ഞുങ്ങളുടെ
വാവിട്ട കരച്ചിൽ
അത്ര വലുതൊന്നുമായിരുന്നില്ലല്ലോ
എന്ന് ഉറപ്പ് വരുത്തുന്നത്

ഒരു തല്ലിന് ശേഷം
അയൽക്കാരാ
ഞങ്ങളൊന്നിച്ച് ചുമരിൽ
കാതോർത്ത് കിടക്കുമായിരുന്നു

എന്റെ കുഞ്ഞും
തന്റെ കുഞ്ഞും
പരസ്പരം കണ്ടിട്ടില്ലെങ്കിലും
നമ്മുടെ ശബ്ദങ്ങൾ
അവർക്കത്ര സുപരിചിതം

ഉറക്കത്തിൽ നിന്നും
ഞെട്ടിയെണീറ്റ് കരയാൻ തുടങ്ങുന്നതിന് മുൻപ്
ഞാനാണോ
താനാണൊയെന്നവർ
കൃത്യമായി വേർതിരിച്ചറിയുന്നുണ്ട്

ഇത്രയധികം സാമ്യമുള്ള അയൽക്കാരാ
നിങ്ങളിന്നു വീടൊഴിഞ്ഞു പോകുന്നതിൽ
ഞങ്ങളെത്രമാത്രം ദുഖിതരാണെന്നോ

ഇന്നുമുതൽ
ഞങ്ങളുടെ തല്ലുകൾ
അത്ര നിസ്സാരങ്ങളാകില്ല

ഞങ്ങളുടെ കുട്ടികളുടെ
കരച്ചിലിനേക്കാൾ വലുതായി
ഒരു കുഞ്ഞും കരയില്ല.

ദോശയുണ്ടാകുമ്പോൾ
ദേ ഇങ്ങോട്ടൊന്നുവന്നേയെന്ന്
അവളൊരിക്കലും വിളിക്കില്ല.
അതുകൊണ്ടാ ദോശ കരിഞ്ഞു പോകില്ല.

ഒരു തല്ലിന് ശേഷം
ഇനിയൊരിക്കലും ഞങ്ങൾ ചിരിക്കില്ല.
കൂട്ട് കൂടില്ല.

അത്രയധികം അടുപ്പമുള്ള അയൽക്കാരാ..
താങ്കളെന്നുമെന്നുമെന്റെ അയൽക്കാരാനാകാൻ
ഞങ്ങളെത്രമാത്രം ആശിക്കുന്നുണ്ടെന്നോ..

Monday, October 28, 2013

തിര




ഓരോ തിരയും
പാറക്കല്ലിൽ വെടിക്കെട്ടിന്‌
തീകൊളുത്തുന്നു

പേടിതൊണ്ടനായ/സമർത്ഥനായ
വെടിക്കെട്ടുകാരനെപ്പോലെ
തിരികെ ഓടിപ്പോകുന്നു

Tuesday, October 8, 2013

മഷിപ്പാടങ്ങൾ..




പുതുമഴ പെയ്ത
മണ്ണിന്റെ മണം പോലെ
ഇഷ്ടമാണെന്ന്
ചൊല്ലിയതിൽ പിന്നെ
നീ ചൂടിയ പൂവിന്റെ പരിമളം പോലെ

ചില നേരങ്ങളിലെ
മഷിമണങ്ങളെന്നെ
ഉന്മത്തനാക്കുന്നു.

രാത്രി
മഷിപ്പാടങ്ങളിൽ നിന്നും
കവിതവിരിയാൻ കാവലേൽപ്പിച്ച
കാവൽക്കാരൻ മാത്രമാണ് ഞാനെന്ന്
മറന്നു പോകുന്നു.

II

ഓരോ പുരുഷനും
അവന്റെ കുപ്പായത്തിൽ
അയലുകൾ കെട്ടിവെക്കുന്നു
അതിൽ ഒരു പേന ഉണക്കാനിടുന്നു.

അതവന്റെ ഹൃദയത്തിനു നേരെ
തൂങ്ങിനിൽക്കുന്നു
ഹൃദയത്തെ സ്പർശിക്കുന്നു.

പൊടുന്നനെ അതിന്
രൂപാന്തരം സംഭവിക്കുന്നു
അതൊരു തെർമോമീറ്ററായി മാറുന്നു

തെർമോമീറ്റർ
ഹൃദയത്തിന്റെ പനിയളക്കുന്നു.
പ്രണയച്ചൂടിൽ
മഷിതിളക്കുന്നു.

അതിന്റെ മാപിനി
ഉയർന്നുയർന്ന്
ഒരു പെണ്ണിന്റെ കയ്യിൽ
50000 ഉമ്മകളെന്നെഴുതുന്നു.

അവന്റെ കയ്യിൽ അവൾ
വീട്ടിലേക്കുള്ള വഴി വരക്കുന്നു.

പ്രത്യുപകാരമായി
അവനവൾക്ക്
പേന സമ്മാനമായി നൽകുന്നു.

ഓരോ സ്ത്രീയും
ആത്മരക്ഷാർത്ഥം കൊണ്ടു നടക്കുന്ന
വഞ്ചിക്കുള്ളിൽ അവളത് ഒളിപ്പിച്ചു വെക്കുന്നു.

പുരുഷന്റെ നെഞ്ചിലെ
അയലോർമകൾ
രാത്രി വഞ്ചിപ്പാട്ടിൽ അവൾ കേട്ടുറങ്ങുന്നു.

iii

ഒരു പേനക്കും
ഒന്ന് തനിയെ നിൽക്കാനുള്ള
ത്രാണിപോലുമില്ല
എന്നിട്ടും , കാണണം
ഒരാളൊന്ന് താങ്ങിക്കൊടുത്താൽ
അഹങ്കാരത്തിന് കൊമ്പ് മുളക്കുന്നത്.

iv

ചില്ലുമേടയിലിരുന്നൊരാൾ
കല്ലെറിഞ്ഞതിന്
പേനയോട് കയർത്തു കവി

എന്നിട്ടരിശം തീരാതെ
ഒറ്റയേറും കൊടുത്തു

ചില്ലുഹൃദയം പൊട്ടി പേന മരിച്ചു.

v

ചില പേനുകൾ
തലയിലൊളിച്ച്
രക്തം കുടിക്കുന്നു.

ചില പേനകൾ
വിരലുകളിലൊളിച്ച്
രക്തം കുടിക്കുന്നു.

Tuesday, October 1, 2013

മൂന്നു കവിതകൾ


കവിതയുടെ ടയർ പഞ്ചറായപ്പോൾ
പ്രശസ്തനായ കവിയുടെ
വർക്ക്‌ ഷോപ്പിൽ കയറി

ഓയിൽ ലീക്ക്‌
കാർബേറ്ററിൽ കരട്‌
വാട്ടർ പമ്പിൽ തുരുമ്പ്‌
അലൈമന്റ്‌ നഷ്ടം

കവിതമാറ്റിപ്പിടിച്ചില്ലേൽ
പണികിട്ടുമെന്ന അന്ത്യശാസനം

അവസാനം
ആധാരം പണയം വെച്ച്‌
ഒരു പുതു കവിത വാങ്ങി

ഇപ്പോൾ ആരെയും
പേടിക്കാതെ
റോഡിൽ ചെത്തി നടക്കാമല്ലോ..

.........

പരസ്പരം ഒരു നദി
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌ നമ്മൾ

വറ്റുമ്പോഴെല്ലാം
ചുംബനപ്പാലങ്ങളിട്ട്
നനച്ചെടുക്കുന്നുണ്ട്‌ നാം
അതിന്റെ തീരങ്ങൾ.
......

ചുണ്ടാകൃതിയിലുള്ള
ചുരം കേറുന്നു
ചുംബനം എന്ന് പേരുള്ള ബസ്സ്‌..

താഴെ
വെളുത്ത മുനയുളള
വെള്ളാരംകൽ പാറകൾ
എന്നിട്ടും ഡ്രൈവർ
ആത്മവിശ്വാസത്തോടെ
ചുരം കേറുന്നു.

ചുണ്ട്‌ അയാൾക്ക്‌
ചുരമോ നൂൽപ്പാലമോ അല്ല
ഭൂമിപോലെ ഉരുണ്ട ഒന്നാണത്‌

ആരിൽ നിന്ന് തുടങ്ങിയാലും
അവളിലേക്ക്‌ മാത്രം
എത്തിച്ചേരാവുന്ന
ഒരു മഗല്ലൻ തിയറി

Friday, September 20, 2013

നടുപേജ്



പേന കുറേ ദിവസമായല്ലോ
ഈ നടുപേജിലിങ്ങനെ
ഇരിക്കാൻ തുടങ്ങിയിട്ട്.

ഒന്നും എഴുതാൻ കഴിയാത്ത
പ്രണയിനികളുടെ നടുപേജ്
പേന
ഒരു രസം കൊല്ലിതന്നെ.

അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും
മറിച്ചും മസാജ് ചെയ്തിട്ടും
ഒരു ഇക്കിളി ശബ്ദവും
ഞാൻ കേട്ടതേയില്ല.

അറബിക്കടലിൽ നിന്നും നീന്തി
തീരമണിഞ്ഞ ആദിമ പ്രവാസിപോലെ
പേന
വാക്കുകളുടെ സ്വപ്നഭൂമികയിലേക്ക്
ഓടിക്കയറുന്നു

അണ്ണാക്കിലെ അവസാന
മഷിയും വറ്റിയ അയാൾ
അവിടെ തന്നെ മരിച്ചു വീഴുന്നു.

മലർന്നു കിടന്നുറങ്ങിയ
നമ്മുടെ വാരിയെല്ലുകൾ
നടുപേജാണെന്ന് കരുതി
കീറികൊണ്ടുപോയ മോഷ്ടാവ്

ഊറി ചിരിക്കുകയായിരിക്കണമിപ്പോൾ.

II

നിന്റെ അരക്കെട്ടിൽ
ഒരു കറുത്ത ചരടുണ്ടെന്ന്
ആദ്യം പറഞ്ഞത് നടുപേജാണ്.

നടുപേജിന്റെ മാറ് കീറി നൂലിട്ട
കുന്നം കുളത്തെ അച്ചായത്തിക്കും
ഉണ്ടായിരുന്നത്രേ
ഒരു കറുത്ത ചരട്

നഗനതയുടെ
അടിയന്തിരാവസ്ഥകാലത്ത്
നോട്ട് ബുക്കും
പുസ്തകവും തുറക്കുന്ന
ഓരോ പെണ്ണിനും
ഉണ്ടാകുമായിരിക്കണം

ഇരുട്ടിലേക്ക് വലിച്ചു കെട്ടുന്ന
ചില കറുത്തകയറുകൾ.

III

പ്രണയത്തിന്റെ രാഷ്ട്രീയം തന്നെ
മുറിച്ചു മാറ്റലാണ്

നോട്ട് ബുക്കിൽ നിന്നുമൊരു
നടുപേജ്

ചെടിയിൽ നിന്നും
ഒരു ചുകന്ന പൂവ്

നാവിൽ നിന്നും
ആവശ്യമില്ലാത്തൊരു വാക്ക്

യാത്രയിൽ നിന്നും
ഒരു ടിക്കറ്റ്

അവസാനം
ചുണ്ടിൽ നിന്നും ചുണ്ട്
കണ്ണിൽ നിന്നും കണ്ണ്

പിന്നെ കാലം മുറിച്ചു മാറ്റിയ
നമ്മളെ ചൊല്ലിയെന്തിനു
വേദനിക്കണം നാം വ്യഥാ..

IV

തെരുവിലെ വേശ്യാലയം പോലെ
നോട്ട് ബുക്ക് ഓരോ ചെറുകാറ്റിലും
കന്യകമാരായ ഇതളുകൾ കാട്ടി
ഉപഭോക്താവിനെ മാടിവിളിക്കും.

അപ്പോൾ ചില സദാചാര പോലീസുമാർ
അവളെ ചീത്തവിളിക്കും

ചിലർ അവളുടെ
സുന്ദരിമാരായ സഹോദരിമാരെ
ചീന്തിയെടുത്ത് വീട്ടിലേക്ക് കൊണ്ട് പോകും

ചിലർ ചില ന്യൂജനറേഷൻ സിനിമകളിലെ
എല്ലാ മോഡലുകളും പരീക്ഷിക്കുന്ന ശാസ്ത്രജ്ഞരാകും

പ്രണയ നൈരാശ്യം കൊണ്ട്
ഭ്രാന്തനായ ഒരജ്ഞാതൻ മാത്രം
അവളുടെ നടുപേജിൽ
ഹ്യദയതുടിപ്പ് കാതോർത്ത് ഉറങ്ങിപ്പോകും

തൂവാന തുമ്പി സിനിമയിലെപ്പോലെ
ഒരു മഴപ്പെയ്യുന്നുണ്ടാകുമപ്പോൾ.

V

രണ്ട് തരം മനുഷ്യരെയുള്ളൂ

ഒന്ന് നിശകളങ്കമായ ഹ്യദയമുള്ളവർ
അതല്ലെങ്കിൽ ഇല്ലാത്തവർ
അതുമല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവർ
അതുമതുമതുമെല്ലെങ്കിൽ
കണക്ക് ബുക്കിന്റെ നടുപേജ് പേലെ..

രണ്ടാമത്തെ ജാതിയാണ് കൂടുതൽ
പ്രണയം കുറിച്ചിട്ടവർ
വെട്ടിത്തിരുത്തിയവർ
ആധിയും വ്യാധിയുമുള്ളവർ
കടലിനേയും കറുപ്പിനേയും പേടിക്കുന്നവർ
കവിതയും കഥയും വരച്ചിടുന്നോർ
അതുമതുമതുമെല്ലെങ്കിൽ
വരച്ചിട്ട വരയിലൂടെ മാത്രം നടക്കുന്ന
ഞാനും നീയുമെന്നപേരുള്ള
ചില നേർ രേഖകൾ..

VI

ഭൂമിയിലെ ഏറ്റവും വിശാലമായ
എക്സ്പ്രസ് വേ ഹൈവേകളാണ്
നടുപേജുകൾ

അതുകൊണ്ടാണല്ലോ
നൂറ് കാമുകിമാരുണ്ടായിട്ടും

സുഹ്യത്തെ
ഒന്നുപോലും കൂട്ടിമുട്ടാതെ
താങ്കൾ രക്ഷപ്പെട്ടത്.

VII

കീറിയെടുത്തൊരാ നടുപേജായിരിക്കണം
പ്രണയത്തിന്റെ ആദ്യയോർമകൾ.

Friday, August 2, 2013

പെട്ടി കെട്ടിയ രാത്രി

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

ഒന്നുറക്കം പിടിക്കുമ്പോഴേക്കും
പെട്ടിക്കകത്തു നിന്നും
ചില ഓർമ്മപ്പെടുത്തലുകൾ

ഷാഹുലിന്റെ ഉമ്മയാണാദ്യം വിളിച്ചത്‌
മോനേ ആ ടോർച്ചിങ്ങു വേഗം കൊണ്ടുവരണേന്ന്
ഈ മഴേത്ത്‌ രാത്രി ഒന്നു പുറത്തിറങ്ങാൻ
നീ വേഗമെത്തേണേന്ന്

വേഗമെത്താമെന്ന
വാക്കിനാൽ ഉമ്മയുറങ്ങി
കൂടെ ഞാനും

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

സുനിലിന്റെ പെണ്ണാണ്‌
ഇക്കാ കല്ല്യാണത്തിന്‌ മുന്നെ എത്തില്ലേന്ന്
പമ്പേഴ്സില്ലാതെ കുട്ടിയെ
എങ്ങോട്ടും കൊണ്ടുപോകാൻ പറ്റില്ലെന്ന്

നാളെത്തന്നെ
എന്നവാക്കുകൊണ്ട്‌
അവരെയുറക്കിയതാണ്‌

എന്നിട്ടും
പെട്ടികെട്ടിയ രാത്രി
ഉറങ്ങാനെന്തു പെടാപാടാണ്‌

ഞാനായി വാങ്ങിയ മൊബൈലിൽ
കൂട്ടുകാരാ
കൂട്ടുകാരാ
എന്ന റിംങ്ങ്ടോണാണെന്നെ ഉണർത്തിയത്‌.

ടാ
ഞാൻ വന്നളിയാ എന്ന വാക്കുകൊണ്ട്‌
അവനെ ലഹരിപ്പിടിപ്പിച്ച്‌
മയക്കി കിടത്തി

എന്നിട്ടും
മെന്നിട്ടും
എനിക്കുറക്കം വന്നതേയില്ല

ഭൂമിയിലെ
പ്രതീക്ഷകളെല്ലാം
ഒഴുകിപ്പോകുന്ന
ബാഗേജ്‌ കടലിടുക്കിലൂടെ
എന്റെ ലാഗേജും നാളെ സഞ്ചരിച്ച്‌
അവർക്ക്‌ മാത്രമറിയാവുന്ന ഭാഷയിൽ
നാല്‌ മണിക്കൂർ പറയുന്ന തമാശകൾകേട്ട്‌
ചിരിച്ചുറങ്ങിയതാണ്‌

അപ്പോഴാണ്‌
കോടാലി തൈലം
ലഗേജിലാകെ പരന്നത്‌
ഉമ്മ മോനേന്ന് വിളിച്ചത്‌

ഒന്നും മറന്നിട്ടില്ലയെന്ന
ഒറ്റവാക്ക്‌ കൊണ്ട്‌
കെട്ടിയിട്ടുണ്ടെന്ന ഉറപ്പിലാണ്‌
നേരം വെളുത്തത്‌